ഓണത്തിന് ശേഷം മില്‍മ പാല്‍ വില വര്‍ധിച്ചേക്കും


തിരുവനന്തപുരം:
ഓണത്തിന് ശേഷം മില്‍മ പാല്‍ വില വര്‍ധിച്ചേക്കും. മില്‍മ പാലിന് ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാനാണ് സാധ്യത. സെപ്റ്റംബര്‍ 15ന് ചേരുന്ന ഫെഡറേഷന്‍ യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ഉല്‍പാദന ചെലവ് ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്ഷീരകര്‍ഷകര്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. ഉല്‍പാദന ചെലവിലെ വര്‍ധനവും കര്‍ഷകര്‍ക്ക് കൂടുതല്‍ താങ്ങുവില നല്‍കേണ്ടതുമാണ് തീരുമാനത്തിന് പിന്നിലെന്ന് മില്‍മ വ്യക്തമാക്കി. പാല്‍ സംഭരണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നും അതിനാല്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ പാല്‍ സംഭരിക്കുന്നതിന് വില വര്‍ധിപ്പിക്കേണ്ടത് ആവശ്യമാണെന്നും മില്‍മ അധികൃതര്‍ പറഞ്ഞു. നിലവിലെ വില വര്‍ധനവ് നടപ്പിലാക്കുന്നതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ കഴിയും എന്നാണ് മില്‍മയുടെ പ്രതീക്ഷ.2022 ഡിസംബറിലാണ് മില്‍മ പാലിന് ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിച്ച് 52 രൂപയാക്കിയത്. പാല്‍ ഉല്പാദനം സംസ്ഥാനത്ത് കുറഞ്ഞു വരുകയാണ്.  കാലാവസ്ഥ വ്യതിയാനവും മറ്റ് രോഗങ്ങളും കാരണം ക്ഷീര കര്‍ഷക മേഖല സാമ്പത്തികമായി തകര്‍ന്നു. ആഭ്യന്തര ഉപഭോഗത്തിന് മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ട സ്ഥിതിയാണ്. ജൂലൈ മുതല്‍ കര്‍ഷകര്‍ നല്‍കിയ പാലിന് ലിറ്ററിന് നാല് രൂപയും സഹകരണ സംഘങ്ങള്‍ക്ക് ഒരു രൂപയും ഉള്‍പ്പെടെ ആറ് രൂപ അധികം നല്‍കാന്‍ തീരുമാനിച്ചു.കഴിഞ്ഞ വര്‍ഷം 39.6 കോടി ലാഭമുണ്ടാക്കി. ഇതില്‍ 85 ശതമാനം ക്ഷീരകര്‍ഷകര്‍ക്ക് ഇന്‍സെന്റീവായി നല്‍കി. ക്ഷീരകര്‍ഷകര്‍ക്ക് ഓണത്തിന് മില്‍മ 4.8 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഇന്‍സെന്റീവ് നല്‍കുന്നത്. 

Comments