കാഠ്മണ്ഡു: നേപ്പാളിൽ സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്ന് പൊട്ടി പുറപ്പെട്ട ജൻ സി പ്രക്ഷോഭത്തെ തുർന്ന് പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിവച്ചതിന് പിന്നാലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും നേപ്പാളിലുള്ളവര്‍ താമസസ്ഥലങ്ങളിൽ തന്നെ തുടരണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചു. ഇന്ത്യന്‍ വിമാന കമ്പനികള്‍ നേപ്പാളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.
നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെ ഏറെ ആശങ്കയോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. തുറന്ന അതിര്‍ത്തിയുള്ള രാജ്യമായതിനാല്‍ നേപ്പാളില്‍ നിന്ന് പൗരന്‍മാരെ കൂട്ടമായി ഒഴിപ്പിക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തല്‍. നേപ്പാളിലുള്ള പൗരന്‍മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്നും നേപ്പാളിലേക്ക് യാത്ര ചെയ്യരുന്നതെന്നും നിര്‍ദേശമുണ്ട്. നേപാളിലുള്ള മലയാളികളുടെ സുരക്ഷയില്‍ ആശങ്കവേണ്ടെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചു.
ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും നേപ്പാളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി. ഇന്‍ഡിഗോയുടെ ഡല്‍ഹി – കാഠ്മണ്ഡു, മുംബൈ – കാഠ്മണ്ഡു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 18 സര്‍വീസുകളാണ് ഇന്ത്യയില്‍നിന്ന് ദിനേന നേപ്പാളിലേക്കുള്ളത്. ബംഗ്ലദേശിന് പിന്നാലെ നേപ്പാളിലും ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടത് അയൽ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്.
നേപ്പാളിൽ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി;
നേപ്പാളിന്റെ സ്ഥിരതയും സമാധാനവും ഇന്ത്യക്ക് പ്രധാനപ്പെട്ടത്
ന്യൂഡൽഹി: നേപ്പാളിലെ അക്രമങ്ങൾ ഹൃദയഭേദകമെന്ന് പ്രധാനമന്ത്രിയുടെ പ്രതികരണം. നിരവധി യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖിതനെന്നും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു. നേപ്പാളിന്റെ സ്ഥിരതയും സമാധാനവും സമൃദ്ധിയും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ നേപ്പാളിലെ സഹോദരീസഹോദരന്മാരോട് അഭ്യർഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭായോഗം നേപ്പാളിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്തു.
Comments
Post a Comment